റാന്നി : റാന്നി പഞ്ചായത്ത് പ്രസിസന്റായി സ്വതന്ത്രന്‍ കെ.ആര്‍ പ്രകാശ് കുഴികാല വീണ്ടും തെരഞ്ഞെടുക്കപ്പെട്ടൂ. നാലിനെതിരെ ഒൻപത് വോട്ടുകള്‍ നേടിയാണ് പ്രകാശ് വിജയിച്ചത്. യുഡി എഫ് സ്ഥനാർഥി മിനു ഷാജിക്ക് നാല് വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞതവണ കോണ്‍ഗ്രസും ബിജെപിയുടേയും പിന്തുണയിലാണ് പ്രകാശ് പ്രസിഡന്‍റായത്. അന്ന് വിപ്പ് ലംഘിച്ച് വോട്ടു ചെയ്തെന്ന പരാതിയെ തുടര്‍ന്ന് ബിജെപി പുറത്താക്കിയ വിനോദ് അംഗത്വം രാജി വെച്ചിരുന്നു. ആ ഒഴിവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അജിമോന്‍ വിജയിച്ചിരുന്നു. കൂടാതെ യു.ഡി.എഫ് സ്വതന്ത്രനായിരുന്ന സച്ചിന്‍വയല എല്‍.ഡി.എഫിനൊപ്പം ചേരുകയും ചെയ്തതോടെ ഭൂരിപക്ഷം ആയിരുന്നു. തുടര്‍ന്ന് പ്രകാശ് രാജിവെച്ച ശേഷം ഇടതിനൊപ്പം വീണ്ടും ചേരുകയായിരുന്നു. മുന്‍ സി.പി.എം നേതാവായിരുന്ന പ്രകാശ് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയായിരുന്നു.
ഇന്ന് ഉച്ച കഴിഞ്ഞ് വൈസ് പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസിലെ സിന്ധു സഞ്ജയനെതിരെ എൽ ഡി എഫിന്റെ അവിശ്വാസം ചർച്ച ചെയ്യുവാൻ തീരുമാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം അവര്‍ രാജി വെച്ചതുകൊണ്ട് ചർച്ച ഉപേക്ഷിച്ചിരുന്നു. അടുത്ത ദിവസം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. എല്‍.ഡി.എഫിന്‍റെ ഏഴും, സ്വതന്ത്രന്‍റെയും ബിജെപി പുറത്താക്കിയ മന്ദിരം രവീന്ദ്രന്‍റെയും വോട്ടു കൂടി ചേര്‍ത്താണ് 9 വോട്ടുകള്‍ ലഭിച്ചത്. ഇപ്പോള്‍ എൽ ഡി എഫ് മുന്നണിയുടെ ഭാഗമായിട്ടാണ് സ്വാതന്ത്രനായ പ്രകാശ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.





























