റാന്നി: വീട്ടുമുറ്റത്തൂടെയുള്ള നടപ്പ് വിലക്കിയ വിരോധത്തിൽ പശുവിനെയും കിടാവിനെയും വെട്ടി പരുക്കേൽപിച്ച യുവാവിനെ റാന്നി പോലീസ് അറസ്‌റ്റു ചെയ്തു. റാന്നി പഴവങ്ങാടി കൊച്ചേത്തറയില്‍ കൂട്ടിനുള്ളിൽ നിന്നിരുന്ന പശുവിനെയും കിടാവിനെയും വെട്ടിപരുക്കേൽപ്പിക്കുകയും വീടിനു നേരെ കല്ല് എറിയുകയും ചെയ്‌ത സംഭവത്തിലാണ് യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തത്. നിരവധി മോഷണ കേസിൽ പ്രതിയായ പഴവങ്ങാടി കള്ളിക്കാട്ട് ബിനു തോമസിനെ (31) അറസ്‌റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി. ഇട്ടിയപ്പാറ കോളജ് റോഡ് പൂവത്തുംകുന്ന് കൊച്ചേത്തറയിൽ മോഹൻകുമാറിൻ്റെ കന്നുകാലികളെയാണ് വെട്ടിയത്. വ്യാഴാഴ്ച വെളുപ്പിനെ പശുവിനെ കറക്കാൻ കൂട്ടിനുള്ളിൽ എത്തിയപ്പോഴാണ് പശുവിൻ്റെ കഴുത്തിലെ മുറിവു കാണുന്നത്.
ബുധനാഴ്ച വൈകിട്ട് പ്രതി മോഹൻ കുമാറിൻ്റെ വീടിൻ്റെ മുറ്റത്തു കൂടി അടുത്ത പറമ്പിലേക്ക് നടന്നു പോയിരുന്നു. മദ്യപിച്ചെത്തിയ ബിനു അതുവഴി പോയതു സംബന്ധിച്ച സംസാരത്തിൽ മോഹൻകുമാറിൻ്റെ ഭാര്യയുമായി തർക്കിച്ചിരുന്നു. വീടിൻ്റെ മുറ്റത്തു കൂടി പോകരുതെന്നുള്ള വിലക്ക് അവഗണിച്ച് ബിനു മോഹൻകുമാ
റിൻ്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്‌തതാണ് പശുവിനെയും കുട്ടിയെയും വെട്ടി പരിക്കേല്പിക്കാൻ കാരണമെന്ന് പറയുന്നു. കൂടാതെ തന്നെ ദേഹോപദ്രവം ചെയ്യാനും അസഭ്യ പറയുകയും ചെയ്തതായി മോഹൻകുമാറിൻ്റെ ഭാര്യ മിനി പരാതിയില്‍ പറഞ്ഞു.





























