റാന്നി: ശബരിമലയുടെ പ്രവേശന കവാടമായ റാന്നി താലൂക്കിന്റെ വികസനത്തിൽ നാഴികക്കല്ലാകേണ്ട പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ ശബരിമല ഇടത്താവള പദ്ധതി ഭരണാധികാരികളുടെ അവഗണനമൂലം അനിശ്ചിതത്വത്തിൽ. പുതിയ സർക്കാരിന്റെ ബജറ്റിലും പദ്ധതിക്ക് തുക വകയിരുത്താത്തതോടെ ജനവികാരവും പ്രതിഷേധവും ശക്തമാവുകയാണ്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റാന്നിയിൽ നടന്ന യു.ഡി.എഫ് യോഗങ്ങളിൽ നിലവിലെ മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ റാന്നിയുടെ വികസന മുരടിപ്പും ഇടത്താവള നിർമ്മാണവും പ്രധാന ചർച്ചാവിഷയമാക്കിയിരുന്നു.
അന്ന് എൽ.ഡി.എഫ് മുന്നണിയെ രൂക്ഷമായി വിമർശിച്ച യു.ഡി.എഫ് ഭരണകക്ഷിയായപ്പോൾ എന്തുകൊണ്ടാണ് ഈ വൻ പദ്ധതി കണ്ടില്ലെന്ന് നടിക്കുന്നതെന്ന് എം.എൽ.എ വ്യക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എം.എൽ.എ പദ്ധതിയോട് മൌനം പാലിക്കുന്നതെന്ന് ചില ഹിന്ദു സംഘടനകൾ ആരോപിക്കുന്നു.കഴിഞ്ഞ 15 വർഷമായി ഓരോ തീർത്ഥാടന കാലത്തും തിരഞ്ഞെടുപ്പുകളിലും ജനപ്രതിനിധികൾ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇടത്താവള നിർമ്മാണത്തെക്കുറിച്ച് വാഗ്ദാനങ്ങൾ നൽകുമെന്നല്ലാതെ പ്രായോഗിക നടപടികൾ ഒന്നും ഉണ്ടാകുന്നില്ല. നിർദ്ധിഷ്ട സ്ഥലമാകെ ഇപ്പോൾ കാടും വള്ളികളും പടർന്ന് കുട്ടി വനത്തിന് സമാനമായി മാറിയിരിക്കുകയാണ്.
ഇതിന് പുറമെ സംസ്ഥാന പാത നിർമ്മാണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റ് സ്ലാബുകളും മണ്ണും ഇവിടേക്ക് തള്ളുന്നുമുണ്ട്.”കഴിഞ്ഞ അഞ്ച് വർഷം മുൻപ് നിർമ്മാണ സാമഗ്രികൾ കരാറുകാരൻ കടത്താൻ ശ്രമിച്ചത് അയ്യപ്പഭക്തരും അയ്യപ്പസേവാ സമാജം പ്രവർത്തകരും തടഞ്ഞിരുന്നു. അന്ന് മരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥർ കരാർ റദ്ദാക്കിയതായി അറിയിച്ചാണ് രംഗം ശാന്തമാക്കിയത്. നിലവിൽ ഈ യന്ത്രങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ച മട്ടിലാണ്.” – നാട്ടുകാർ പറയുന്നു.മുൻ എം.എൽ.എ രാജു ഏബ്രഹാമിന്റെ ശ്രമഫലമായാണ് 2012-ൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് സമീപമുള്ള വയൽ മണ്ണിട്ടു നികത്തി ഇടത്താവള നിർമ്മാണത്തിന് തുടക്കമിട്ടത്.
തുടർന്ന് വന്ന കാലതാമസം കാരണം കരാർ റദ്ദാക്കിയതോടെ കരാറുകാരൻ കോടതിയെ സമീപിച്ചു. ഇതിനുപിന്നാലെ സ്വകാര്യ വ്യക്തി നൽകിയ മറ്റൊരു കേസും വന്നതോടെ പദ്ധതി നിയമക്കുരുക്കിലായി. പിന്നീട് പ്രമോദ് നാരായണൻ എം.എൽ.എ ആയിരുന്ന കഴിഞ്ഞ ടേമിൽ 27 കോടി രൂപ ചെലവിൽ 7 നിലകളുള്ള കെട്ടിടത്തിനായുള്ള ഡി.പി.ആർ തയ്യാറാക്കി കിഫ്ബിയുടെ അന്തിമാനുമതിക്കായി സമർപ്പിച്ചിരുന്നു.എന്നാൽ നിലവിലെ എം.എൽ.എ പഴകുളം മധുവിന് ഈ പദ്ധതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത മട്ടിലാണ് കാര്യങ്ങളുടെ പോക്കെന്ന് ഭക്തർ കുറ്റപ്പെടുത്തുന്നു. മാറിവരുന്ന സർക്കാരുകളും ഉദ്യോഗസ്ഥരും ഫയലുകൾ ചുവപ്പുനാടയിൽ കുരുക്കുമ്പോൾ, റാന്നി ഇടത്താവളം എന്ന അയ്യപ്പഭക്തരുടെ സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
































