ഡൽഹി: ലോക വിപണിയിൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴത്തിന് ആവശ്യക്കാർ ഏറിവരികയാണ്.. പ്രത്യേകിച്ച് ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025-ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായതായി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു. നിലവിൽ ഇന്ത്യയുൾപ്പെടെ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം വിതരണം ചെയ്യുന്നുണ്ട്. 2025-ൽ മാത്രം ഏകദേശം 193.8 കോടി റിയാലിന്റെ കയറ്റുമതി മൂല്യം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു. എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി സർക്കാർ കാർഷിക മേഖലയ്ക്ക് നൽകുന്ന വലിയ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിൽ.
ഈന്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം വിതരണ ശൃംഖലകൾ ആധുനികവൽക്കരിക്കാനും പുതിയ വിപണികൾ കണ്ടെത്താനും നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നുണ്ട്. ആഗോളതലത്തിൽ സൗദി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഈന്തപ്പഴത്തെ ഒരു തന്ത്രപ്രധാനമായ ഉൽപ്പന്നമായി ഉയർത്താൻ സഹായിച്ചുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.





























