പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടൂർ ചായലോട് മൗണ്ട് സിയോൺ ആശുപത്രിയുടെ മുന്നിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അടൂർ പോലീസ് പിടികൂടി. അടൂർ ചായലോട് വാസുദേവവിലാസം വീട്ടിൽ വാസുദേവന്റെ മകൻ വിജയ് (22), പത്തനാപുരം പട്ടാഴി വടക്കേക്കര ചെളിക്കുഴി രാജേന്ദ്രവിലാസത്തിൽ സുരേന്ദ്രന്റെ മകൻ ഗോകുൽ (19) എന്നിവരെയാണ് അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷും സംഘവും കസ്റ്റഡിയിലെടുത്തത്.
ഈമാസം 7 ന് വൈകീട്ട് 6.30 നാണ് ആശുപത്രിയുടെ മുൻവശം റോഡിൽ നിന്നും പ്രതികൾ മോട്ടോർ സൈക്കിളിലെത്തി പെൺകുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയത്. തുടർന്ന് രണ്ടാം പ്രതിയുടെ നെടുമണ്ണിലുള്ള കൂട്ടുകാരന്റെ വീട്ടിൽ കൊണ്ടാക്കിയശേഷം പ്രതികൾ ഓട്ടോറിക്ഷ എത്തിച്ച് അതിൽ കയറ്റി പത്തനാപുരം കല്ലും കടവ് ഭാഗത്തേക്ക് കൊണ്ടുപോകവേ ഒന്നാം പ്രതി പിൻസീറ്റിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ അന്വേഷണം വ്യാപിപ്പിച്ച അടൂർ പോലീസ് ഇന്ന് ഉച്ചക്ക് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയെ ഏഴംകുളത്തുനിന്നും രണ്ടാം പ്രതിയെ പത്തനാപുരം ചെളിക്കുഴിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്‌തതോടെ പ്രതികൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പുറമെ എസ് ഐ മാരായ വിമൽ, മനീഷ് എം, സി പി ഓ സൂരജ് ആർ കുറുപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്.





























