പത്തനംതിട്ട : സോളാർ തെരുവ് വിളക്കുകളിലെ രണ്ട് ബാറ്ററികൾ മോഷ്ടിച്ച കേസിലെ ഒരു പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുന്നു. തിരുവല്ല പെരിങ്ങര പ്ലാംചുവട് ജംഗ്ഷനിൽ കെ എസ് ടി പി സ്ഥാപിച്ചിട്ടുള്ള രണ്ട് സോളാർ തെരുവ് വിളക്കുകളുടെ ബോക്സുകളിൽ നിന്നായി രണ്ട് ബാറ്ററികൾ സ്കൂട്ടറിലെത്തി മോഷ്ടിച്ചു കടത്തിയ മൂന്ന് പ്രതികളിൽ ഒരാളെയാണ് തിരുവല്ല പോലീസ് കയ്യോടെ പിടികൂടിയത്.
തിരുവനന്തപുരം അണ്ടൂർക്കോണം കണിയാപുരം കുന്നിലകം കിഴക്കുമ്പുറത്തു വീട്ടിൽ തങ്കപ്പൻ മകൻ സനൽകുമാർ (45) ആണ് പിടിയിലായത്. ഈമാസം ഏഴാം തിയതി വൈകുന്നേരം മൂന്നേകാലിനാണ് മോഷണം നടന്നത്. പ്ലാംചുവട് ജംഗ്ഷനിൽ കെ എസ് ടി പി സ്ഥാപിച്ച തെരുവ് വിളക്കുകളിലെ ബാറ്ററികൾ സ്കൂട്ടറിലെത്തിയ പ്രതികൾ ചേർന്ന് മോഷ്ടിച്ചശേഷം ബാറ്ററികളുമായി കടന്നുകളയുകയായിരുന്നു.
പ്ലാംചുവട് തിരുവഞ്ചിയിൽ ശർമിള സുനിലിന്റെ മൊഴി പ്രകാരം മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്ത തിരുവല്ല പോലീസ്, ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ഒന്നാം പ്രതിയായ സനൽ കുമാറിനെ കണ്ടെത്തുകയായിരുന്നു.
സംശയം തോന്നി സ്റ്റേഷനിൽ കൂട്ടികൊണ്ടുവന്ന ഇയാളെ എസ് ഐ നിത്യാ സത്യന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മോഷ്ടിച്ചു കടത്തിയ ബാറ്ററികൾ തിരുവല്ല റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി സൂചന നൽകിയതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിയ പോലീസ് സംഘം അവ കണ്ടെടുത്തു. മറ്റ് രണ്ട് പ്രതികളെയും പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. എസ് ഐക്കൊപ്പം എ എസ് ഐ രവിചന്ദ്രനും ചേർന്നാണ് പ്രതിയെ പിടികൂടിയത്.































