ഡല്‍ഹി: ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, ആര്‍.എസ്.എസ് അംഗം ജിസ്‌നു ബസു, സസ്പെന്‍ഷനിലായ ബി.ജെ.പി നേതാവ് പ്രദീപ് ജോഷി എന്നിവര്‍ക്കെതിരായ ബലാത്സംഗകേസ് അന്വേഷിക്കാന്‍ ഉത്തരവിട്ട കൊല്‍ക്കത്ത മജിസ്ട്രേറ്റ് കോടതിയുടെ വിധി വ്യാഴാഴ്ച സുപ്രീം കോടതി റദ്ദാക്കി. കേസിനാധാരമായ പരാതി വീണ്ടുമൊരിക്കല്‍ കൂടി പരിഗണിച്ച് രണ്ടാമത് തീര്‍പ്പാക്കാന്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
17 മാസം മുമ്പ് അന്തിമവാദം പൂര്‍ത്തിയാക്കിയ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവെച്ചതായിരുന്നു. ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തിയ ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗ്യയും പിന്നീട് ആര്‍.എസ്.എസ് അംഗമായ ജിഷ്ണു ബസുവും പ്രദീപ് ജോഷിയും ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു യുവതിയുടെ പരാതി. കൈലാഷ് വിജയ് വര്‍ഗ്യക്കും ജിഷ്ണു ബസുവിനും പ്രദീപ് ജോഷിക്കും തങ്ങള്‍ക്കെതിരായ രേഖകളുടെ സാധുത മജിസ്‌ട്രേറ്റ് മുമ്പാകെ ചോദ്യം ചെയ്യാമെന്നും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.





























