പാലക്കാട്: പാലക്കാട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. കുത്തനൂർ പടിഞ്ഞാറെതറ അമ്പാടി വീട്ടിൽ രമേഷ് നായരെയാണ് (53) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം ആറുമാസം അധിക കഠിന തടവ് അനുഭവിക്കണം.
2014 ഡിസംബർ മുതൽ 2015 ഡിസംബർ മാസം വരെയുള്ള കാലഘട്ടത്തിൽ അതിജീവിതയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ശേഷം ഒളിവിൽ താമസിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. വിചാരണ വേളയിൽ അതിജീവിത പ്രഥമ വിസ്താരത്തിൽ പ്രതിക്കെതിരെ മൊഴി നൽകുകയും ക്രോസ് വിസ്താരത്തിൽ അനുകൂലമായി മൊഴി നൽകുകയും ചെയ്തെങ്കിലും ശാസ്ത്രീയ തെളിവിന്റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.