തിരുവനന്തപുരം : കോവളത്ത് എം വിൻസെന്റിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ രാഹുൽഗാന്ധിക്ക് കത്തയച്ച് പീഡനക്കേസിലെ അതിജീവിത. കേസിൽ കോടതി വിധി വരും വരെ സ്ഥാനാർത്ഥിയാക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു. എൽദോസ് കുന്നപ്പിള്ളിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്ക് സീറ്റ് നിഷേധിച്ച തത്വം ഈ കേസിലും ബാധകമെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കുന്നു എന്നും അതിജീവിത വ്യക്തമാക്കുന്നു. എം വിന്‍സെന്റിനെതിരെ നല്‍കിയ പരാതി നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. നെയ്യാറ്റിന്‍കര സബ്‌കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ബലാത്സംഗം അടക്കമുള്ള ഗുരുതരമായ ആരോപണമാണുള്ളത്.
എം വിന്‍സെന്റ് കോടതിയില്‍ ഹാജരാകാത്തത് കാരണം തനിക്ക് നീതി വൈകുകയാണെന്ന് അതിജീവിത പറയുന്നു. ജൂണ്‍ 9ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിന്‍സെന്റിനെതിരെ പരാതിക്കാരി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരിക്കുന്നത്. 2017ലെ കേസാണ് എം വിന്‍സന്റിന് കുരുക്കായി മാറിയത്. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം വിന്‍സന്റ് പാര്‍ട്ടി നടപടി നേരിട്ടിരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയപ്പോള്‍ അതിജീവിത രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കുകയായിരുന്നു.





























