തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ പൂര്‍ണമായി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി. ശനിയാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി നല്‍കുന്നതിനുള്ള ഉത്തരവ് നടപ്പിലാക്കിയിരുന്നില്ല. യൂണിയന്‍ നേതാക്കളുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള നീക്കത്തെത്തുടർന്നാണ് യൂണിയൻ നേതാക്കളുമായി മന്ത്രി ചർച്ച നടത്തിയത്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ പകുതിയായി വെട്ടിക്കുറച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലേക്ക് 120 കോടി രൂപയാണ് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടത്. ധനവകുപ്പ് അനുവദിച്ചത് വെറും 44 കോടിയും. റേഷന്‍വ്യാപാരികളുടെ കമ്മീഷന്‍ കൊടുക്കാന്‍ 28 കോടി വേണ്ടിടത്ത് ഭക്ഷ്യവകുപ്പ് നീക്കിവച്ചത് പതിനാലരക്കോടി രൂപയാണ്. ഇതോടെയാണ് കമ്മീഷന്‍ 49 ശതമാനമായി വെട്ടിച്ചുരുക്കിയത്.





























