മൂന്നാർ : റേഷൻ അരി കരിഞ്ചന്തയിൽ വിറ്റഴിക്കുന്നതു വ്യാപകമാകുന്നു. റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന കുത്തരി തമിഴ് വിഭാഗത്തിൽപെട്ട തൊഴിലാളികൾ വാങ്ങാത്തതാണ് ഇവ കരിഞ്ചന്തയിൽ വിറ്റഴിക്കാൻ കാരണം. തോട്ടം മേഖലയിലെ തമിഴ് വംശജർ വെള്ളയരിയാണ് (പുഴുക്കലരി) ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പല മാസങ്ങളിലും വെള്ളയരിക്കു പകരം കുത്തരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. റേഷൻ വാങ്ങാനെത്തുന്ന തൊഴിലാളികൾ കുത്തിരി വാങ്ങാതെ ഇപോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചു മടങ്ങും. ഇതോടെ അരി വാങ്ങിയതായി രേഖകളിൽ പതിയും. ഇവ മൂന്നാർ, മൂവാറ്റുപുഴ മേഖലകളിലെ അരി മൊത്തവ്യാപാര സ്ഥാപനങ്ങൾ വഴിയാണ് കടയുടമകൾ വിറ്റഴിക്കുന്നത്. റേഷൻ കടയുടമയും മൊത്തവ്യാപാരിയും ചേർന്ന് ബ്രാൻഡഡ് സഞ്ചികളിൽ പാക്ക് ചെയ്തതാണ് മാർക്കറ്റിൽ വിൽക്കുന്നത്.
ഇത്തരത്തിൽ സീൽ ചെയ്ത് കടത്തുകയായിരുന്ന 325 കിലോ റേഷൻ അരിയുമായി വെള്ളിയാഴ്ച റേഷൻ കടയുടമയുൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 4ന് പുലർച്ചെ ലോറിയിൽ കടത്തുകയായിരുന്ന 111 ചാക്ക് റേഷൻ അരി, ഗോതമ്പ്, ആട്ട എന്നിവ മാട്ടുപ്പെട്ടി റോഡിൽവച്ച് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 15ന് പുലർച്ചെയും സമാന രീതിയിൽ 8 ചാക്ക് റേഷനരി മാർക്കറ്റിൽ ഇറക്കിയിരുന്നു. സംഭവം സംബന്ധിച്ച് നാട്ടുകാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതോടെ മിനിലോറിയിൽ എത്തിച്ച റേഷനരി തിരികെ കൊണ്ടുപോയിരുന്നു.





























