ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ മൂന്ന് ആളുകളില്‍ ഒരാള്‍ വീതം കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുമെന്ന് റിപ്പോര്‍ട്ട്. അടുത്തയാഴ്ച കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് 33 ശതമാനത്തോളം ആളുകള്‍ ഒഴിവാക്കപ്പെടുമെന്ന് വ്യക്തമായിരിക്കുന്നത്. തെരഞ്ഞടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയിലുള്ളത് ആകെ 67 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ്. വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ചുനല്‍കാനുള്ള സമയം ഇന്നലെ രാത്രി എട്ട് മണിയോടെ അവസാനിച്ചിരുന്നു.
1.45 കോടി വോട്ടര്‍മാരില്‍ 97.47 ലക്ഷം വോട്ടര്‍മാരുടെ ഫോമുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 47.62 ലക്ഷം വോട്ടര്‍മാരെ ‘ശേഖരിക്കാനാകാത്തത്’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. പ്രദേശത്ത് നിന്ന് പുറത്തുപോയത് മൂലമോ മരണം മൂലമോ എസ്‌ഐആര്‍ നടപടികള്‍ നടക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്നവര്‍, വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചവര്‍, ഫോമുകള്‍ പൂരിപ്പിച്ചു നൽകാൻ തയ്യാറാകാതിരുന്നവര്‍ എന്നിവരാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 33 ശതമാനത്തോളം ആളുകള്‍ ഒഴിവാക്കപ്പെടുന്നത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇതുവരെ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത് തെലങ്കാനയിലാണ്.
21.59 ശതമാനം വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയില്‍ നിന്നും വെട്ടിമാറ്റിയത്. അരുണാചല്‍ പ്രദേശില്‍ 19.09 ശതമാനം വോട്ടര്‍മാരുടെയും ഉത്തര്‍പ്രദേശില്‍ 18.7 ശതമാനം വോട്ടര്‍മാരുടെയും പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. നഗരങ്ങളില്‍ ആളുകള്‍ വരികയും പോവുകയും ചെയ്യുന്നത് കൂടുതലായതുകൊണ്ട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം ആനുപാതികമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഹൈദരാബാദ് (40.99%), പൂണെ(27.76%), ഗുരുഗാവ് (29.26%) എന്നീ നഗരങ്ങളിലും വോട്ടര്‍ പട്ടിയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്.































