തിരുവനന്തപുരം: പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം തികഞ്ഞ ജനവഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ആർഎസ്എസിന്റെ വംശീയ ഉന്മൂലന ആശയത്തിൽ നിന്ന് രൂപപ്പെടുത്തിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്കൂളുകളിൽ നടപ്പിലാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയാണ് പി എം ശ്രീ. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിനോടും നിലവിലെ യുഡിഎഫ് സർക്കാറിനോടും കേരളീയ സമൂഹം ഈ ആസൂത്രണ പദ്ധതിയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും വിദ്യാലയങ്ങളെയും സംഘപരിവാറിന്റെ വിജ്ഞാന കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള വഴിയൊരുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാർഥികൾക്കിടയിൽ അപകടകരമായ ധ്രുവീകരണ രാഷ്ട്രീയവും മുസ്‌ലിം വിരുദ്ധതയും ശക്തിപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി പോരാടാനുള്ള കേരളീയ സമൂഹത്തിന്റെ ആവശ്യം യുഡിഎഫ് സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം. മുൻസർക്കാർ ഒപ്പിട്ടുവെന്ന സാങ്കേതികവാദം ആവർത്തിക്കുന്നതിന് പകരം സംഘ്പരിവാറിനോട് നിയമപരവും രാഷ്ട്രീയവുമായി പോരാടാൻ യു ഡി എഫ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.





























