മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിച്ച പ്രത്യേക ഫോറെക്‌സ് സ്വാപ് പദ്ധതി നിശ്ചയിച്ച സമയത്തിന് മുമ്പേ അവസാനിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം. പുതിയ എഫ്‌സിഎൻആർ (ബി) നിക്ഷേപങ്ങൾ ഇളവുകളോടെ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആയിരിക്കുമെന്ന് ആർബിഐ അറിയിച്ചു. നേരത്തേ സെപ്റ്റംബർ 30 വരെയായിരുന്നു കാലാവധി. വിദേശനാണയ നിക്ഷേപത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വർധനയുണ്ടായതോടെയാണ് പദ്ധതി നേരത്തേ അവസാനിപ്പിക്കുന്നതെന്ന് ആർബിഐ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ സ്വീകരിക്കുന്ന പുതിയ നിക്ഷേപങ്ങളുടെ ഫോറെക്‌സ് സ്വാപ് സെപ്റ്റംബർ 11 വരെ നടത്താനും അനുമതിയുണ്ട്.
ആർബിഐയുടെ കണക്കുകൾ പ്രകാരം ജൂൺ 8 മുതൽ ഓഗസ്റ്റ് 13 വരെ ബാങ്കുകളിലേക്ക് 5,684.6 കോടി ഡോളറിന്റെ വിദേശനാണയ നിക്ഷേപമെത്തി. ഇതിൽ 5,230 കോടി ഡോളറും എഫ്‌സിഎൻആർ (ബി) നിക്ഷേപങ്ങളാണ്. വാണിജ്യ ബാങ്കുകൾ വിദേശ വിപണിയിൽനിന്ന് വിദേശ കറൻസിയിൽ സമാഹരിച്ച വായ്പകളിലൂടെ 280.5 കോടി ഡോളറും വിദേശ വാണിജ്യ വായ്പകളിലൂടെ 174.1 കോടി ഡോളറും ലഭിച്ചു. ഈ രണ്ട് വിഭാഗങ്ങളിലേക്കുള്ള ഇളവുകൾ ഡിസംബർ 31 വരെ തുടരുമെന്ന് ആർബിഐ അറിയിച്ചു.






























