മുംബൈ: രാജ്യത്തെ വായ്പാ പലിശനിരക്കുകൾ നിർണയിക്കുന്ന റിസർവ് ബാങ്കിന്റെ (ആർബിഐ) പണനയ സമിതി യോഗം ഇന്ന് ആരംഭിക്കും. ആഗോളതലത്തിൽ വിലക്കയറ്റവും ക്രൂഡ് ഓയിൽ വിലയും ഉയരുന്ന സാഹചര്യത്തിൽ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്കിൽ മാറ്റമുണ്ടാകുമോ എന്നതാണ് വിപണിയുടെയും വായ്പക്കാരുടെയും പ്രധാന ആകാംക്ഷ. എന്നാൽ നിലവിലെ സാഹചര്യത്തിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തെ നിരവധി കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയെങ്കിലും ഇന്ത്യയിൽ വിലക്കയറ്റം ഇപ്പോഴും റിസർവ് ബാങ്കിന്റെ സുരക്ഷിത പരിധിക്കുള്ളിലായതിനാൽ പലിശനിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം ആഗോള സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് ആർബിഐ കൂടുതൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുമെന്നാണ് സൂചന. റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ പങ്കെടുത്ത 72 സാമ്പത്തിക വിദഗ്ധരിൽ 68 പേരും ബുധനാഴ്ച പ്രഖ്യാപിക്കുന്ന പണനയത്തിൽ റിപ്പോ നിരക്ക് നിലവിലെ നിലയിൽ തന്നെ തുടരുമെന്നാണ് അഭിപ്രായപ്പെട്ടത്. നിലവിൽ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറവാണെങ്കിലും, ഭാവിയിൽ വിലക്കയറ്റ സമ്മർദം വർധിച്ചാൽ ആർബിഐ നിലപാട് കടുപ്പിച്ചേക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.




























