ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വായ്പാ പലിശ നിരക്കുകള്‍ ഉയരും. പണപെരുപ്പ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് നടപടി. മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് ഉയര്‍ത്തല്‍ എന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. 2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുകയായിരുന്നു.
റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് കണക്കിലെടുത്താണ് നിരക്ക് വര്‍ധന. ഭക്ഷ്യവസ്തുക്കളുടെയും മറ്റും വിലയില്‍ പ്രതീക്ഷിച്ചതിലും വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആര്‍ ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്. മെയ് 2 മുതല്‍ 4 വരെയാണ് റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഓഫ് സൈക്കിള്‍ യോഗം ചേര്‍ന്നത്. ഇതിലാണ് തീരുമാനമെടുത്തതെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന അസംസ്‌കൃത എണ്ണവില, ആഗോളതലത്തില്‍ ചരക്കുകളുടെ ദൗര്‍ലഭ്യം എന്നിവ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ സ്വാധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ചേര്‍ന്ന 2022- 23 സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ എം പി സി യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ല. അതേസമയം റിപ്പോ നിരക്ക് കൂട്ടിയതോടെ വിപണിയിലും കടുത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്. നേരിയ നേട്ടത്തോടെ ഇന്ന് വ്യാപാരം പുനരാരംഭിച്ച ആഭ്യന്തര വിപണിയില്‍ സെന്‍സെക്സ് 200-ലേറെ പോയിന്റും നിഫ്റ്റി 63 പോയിന്റും വരെ ഉയര്‍ന്നിരുന്നു. നേരത്തെ കഴിഞ്ഞ എം പി സി യോഗം പണപ്പെരുപ്പം നേരിടുമെന്ന് വ്യക്തമാക്കിയിരുന്നതാണ്. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കാതെയും അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാതെയുമുള്ള സാമ്പത്തിക ഉത്തേജന നയരീതി എംപിസി സമിതി ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നത്. ഈ നിലപാടില്‍ നിന്നാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ തീര്‍ത്തും പിന്മാറിയിരിക്കുന്നത് എന്നതും അപ്രതീക്ഷിതമാണ്.