ന്യൂഡൽഹി : മൂന്ന് വനിതകൾ ഉൾപ്പടെ ഒമ്പത് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശ നൽകിയതായി സൂചന. കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനായ ജസ്റ്റിസ് സി.ടി രവികുമാറിനെയും സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ ശുപാർശ ചെയ്തതായാണ് സൂചന. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി.വി നാഗരത്നയുടെ പേരും കൊളീജിയം ശുപാർശ ചെയ്ത പട്ടികയിൽ ഉണ്ട്.
തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തിരിക്കുന്ന മറ്റ് വനിതകൾ. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തതായാണ് സൂചന.
മദ്രാസ് ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ മൂന്നാമനായ ജസ്റ്റിസ് എം.എം സുന്ദരേഷ്, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി. എസ് നരസിംഹ എന്നിവരുടെ പേരുകളും കൊളീജിയം ശുപാർശ ചെയ്ത പട്ടികയിൽ ഉണ്ടെന്നാണ് സൂചന. കൊളീജിയത്തിലെ ജഡ്ജിമാർക്ക് ഇടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞ 22 മാസമായി സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ ശുപാർശ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷി എന്നിവരുടെ പേരുകൾ ആദ്യം ശുപാർശ ചെയ്യണമെന്ന നിലപാട് കൊളീജിയത്തിലെ അംഗമായിരുന്ന ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ സ്വീകരിച്ചിരുന്നു.
എന്നാൽ ഇതിനോട് കൊളീജിയത്തിലെ മറ്റ് പലരും വിയോജിച്ചിരുന്നു. ഇതേ തുടർന്നാണ് ശുപാർശ നൽകാൻ കഴിയാതെ വന്നത്. നിലവിൽ നൽകിയിരിക്കുന്ന ശുപാർശയിൽ ജസ്റ്റിസ് അഖിൽ ഖുറേഷിയുടെ പേരില്ല എന്നത് ശ്രദ്ധേയമാണ്. കോഴിക്കോട് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ സി.ടി രവികുമാർ, 1986 ലാണ് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്.
ഗവൺമെന്റ് പ്ലീഡറായും സീനിയർ ഗവൺമെന്റ് പ്ലീഡറായും പ്രവർത്തിച്ചിട്ടുള്ള രവികുമാറിനെ 2009 ൽ ആണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിച്ചത്. കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ 2025 വരെ സുപ്രീം കോടതി ജഡ്ജി ആയി തുടരും. 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്ന. 2027 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആക്കാൻ സാധ്യത.