കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട്. വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ പ്രദേശത്ത് 265 മില്ലിമീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേയ്ക്ക് വീഴുകയായിരുന്നു. മണ്ണ് പാലത്തിലേക്ക് വീണതോടെ പാലവും അപകടാവസ്ഥയിലാണ്. അപകടത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേരെ മണ്ണിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. തൊഴിലാളികളുമായി എത്തിയ വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. സ്ഥലത്ത് എത്ര പേർ മണ്ണിനടിയിൽപ്പെട്ടുവെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നുവെന്ന് വാര്‍ഡ് അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ആളുകളെ മാറ്റുകയാണ്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലാണ്. തൊഴിലാളികളുമായി വന്ന രണ്ടു ബസുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. ഇവിടെ തൊഴിലാളികൾ താത്കാലികമായി തങ്ങുന്ന ഷെഡുകളും ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണിനടിയിൽപ്പെട്ട ബസുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പ്രതികരിച്ചു.






























