തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയെന്ന് സംസ്ഥാന ധനസ്ഥിതിവിവര റിപ്പോർട്ട്. ഫണ്ട് വിതരണത്തിലെ രാഷ്ട്രീയ മുൻഗണനകളും കടുത്ത പ്രാദേശിക അസന്തുലിതാവസ്ഥയും കിഫ്ബിയെ കടക്കെണിയിലാക്കിയെന്ന് മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ സമിതി വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ 14 ജില്ലകളിൽ വെറും 3 ജില്ലകൾ മാത്രമാണ് കിഫ്ബി ഫണ്ടിന്റെ പകുതിയോളം (48%) കൈയടക്കിയിരിക്കുന്നത്. ബാക്കി 11 ജില്ലകൾക്കായി നീക്കിവെച്ചത് പകുതി തുക മാത്രമാണ്. ആകെ പദ്ധതി വിഹിതത്തിന്റെ 20 ശതമാനത്തിലധികവും റിലീസ് ചെയ്ത പണത്തിന്റെ 19 ശതമാനവും കണ്ണൂർ ജില്ലയ്ക്കാണ് ലഭിച്ചത്.
17 ശതമാനം വിഹിതത്തോടെ തിരുവനന്തപുരം രണ്ടാമതും, 11 ശതമാനവുമായി എറണാകുളം മൂന്നാമതുമുണ്ട്. മനുഷ്യവികസന സൂചികകളോ (HDI) പ്രദേശങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളോ പരിഗണിക്കാതെ, പൂർണ്ണമായും രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഫണ്ട് വിതരണം നടന്നതെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സ്വന്തമായി വരുമാന സ്രോതസ്സുകളില്ലാത്ത കിഫ്ബി വരുത്തിവെച്ച 21,000 കോടി രൂപയുടെ ലോൺ ബാധ്യത യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ ബാധ്യതയായി മാറി. ഇത് കേരളത്തിന്റെ പൊതു കടമെടുപ്പ് പരിധിയെ (Net Borrowing Ceiling) ദോഷകരമായി ബാധിച്ചുവെന്ന് സി.എ.ജി (C&AG) കണ്ടെത്തൽ ശരിവെക്കുന്നു. സർക്കാർ നേരിട്ട് വിപണിയിൽ നിന്ന് കടമെടുക്കുന്നതിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ ഉയർന്ന പലിശയ്ക്കാണ് കിഫ്ബി പണം സമാഹരിച്ചത്. ഓഫ്-ബജറ്റ് (Off-Budget) കടമെടുപ്പുകൾ ബജറ്റിൽ പൂർണ്ണമായി കാണിക്കാതിരുന്നത് സംസ്ഥാനത്തിന്റെ യഥാർത്ഥ കടബാധ്യത മറച്ചുവെക്കാൻ കാരണമായെന്നും സമിതി ചൂണ്ടിക്കാണിക്കുന്നു.
2017-ലെ ഒരു വിവാദ ഉത്തരവിലൂടെ കിഫ്ബി സി.ഇ.ഒ-യ്ക്ക് ധനകാര്യ (ഇൻഫ്രാസ്ട്രക്ചർ) വകുപ്പിന്റെ എക്സ്-ഒഫീഷ്യോ സെക്രട്ടറി പദവി നൽകിയത് സംസ്ഥാന സർക്കാരിന്റെ ബിസിനസ്സ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ സംവിധാനത്തിന് പുറത്തുള്ള ഒരാൾക്ക് സംസ്ഥാനത്തിന് വേണ്ടി ഫണ്ട് അനുവദിക്കാൻ അധികാരം നൽകിയത് കടുത്ത ചട്ടലംഘനമാണ്. (2025-ലാണ് സർക്കാർ ഈ ക്രമക്കേട് തിരുത്തിയത്). വരും വർഷങ്ങളിൽ ഓഫ്-ബജറ്റ് കടമെടുപ്പുകൾ പൂർണ്ണമായി ഒഴിവാക്കണം. വികസനത്തിനായി സ്വകാര്യ-സഹകരണ നിക്ഷേപങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം. കൂടാതെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വന്തം നിലയിൽ വിപണിയിൽ നിന്ന് ഫണ്ട് കണ്ടെത്താനുള്ള അനുമതി നൽകണമെന്നും കെ.എം. ചന്ദ്രശേഖർ സമിതി ശുപാർശ ചെയ്യുന്നു.





























