കൊച്ചി : ബന്ധു നിയമന വിവാദത്തിൽ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷാ. ലോകായുക്ത നിർദ്ദേശം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാൻ ജലീലിനും സർക്കാരിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധു നിയമനത്തില്‍ ജലില്‍ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കഴിഞ്ഞ ദിവസം ലോകായുക്ത ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. ന്യൂനപക്ഷ കോർപ്പറേഷന്റെ ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി.
ബന്ധുനിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. ജലീലിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത കോടതി വിധിയിൽ ആവശ്യപ്പെടുന്നുണ്ട്.