മലയാലപ്പുഴ : മദ്യപിച്ച് അമിത വേഗതയിൽ ഇരുചക്ര വാഹനം ഓടിച്ച് പിന്നില്‍ ഇരുന്നു യാത്രചെയ്തയാള്‍ വീണുമരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ വാഹനം ഓടിച്ചയാളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര ഇടത്തറമുക്ക് നെയ്തടം ചരിവുകാല പുതുപ്പറമ്പിൽ വീട്ടിൽ അജേഷ് കുമാർ (45) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജേഷ് കുമാർ അമിതമായി മദ്യപിച്ച ശേഷം ഇയാളുടെ ബന്ധുവായ സുരേഷ് (58) നെ പിന്നിലിരുത്തി അമിതവേഗതയിൽ ബൈക്ക് ഓടിച്ച് പോയപ്പോള്‍ കൊമ്പനോലി തെക്കുംമലയില്‍ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലിരുന്ന സുരേഷ് തെറിച്ച് റോഡില്‍ തലയടിച്ച് വീണു. ഉടന്‍തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
അപകടത്തെ തുടര്‍ന്ന് ബൈക്ക് ഓടിച്ച അജേഷിനെ നാട്ടുകാർ തടഞ്ഞു വെയ്ക്കുകയും പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. മലയാലപ്പുഴ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ഷാഫി ബി.എം, എ.എസ്.ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർ ഉണ്ടാക്കുന്ന അപകടങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ കർശന നടപടികൾ തന്നെ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും മലയാലപ്പുഴ എസ്.എച്ച്.ഓ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





























