തെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാലത്തെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ധാരണാപത്രത്തിന്റെ ഭാഗമായി, തടഞ്ഞുവെച്ചിരിക്കുന്ന 12 ബില്യൺ യുഎസ് ഡോളറിന്റെ ഇറാനിയൻ സ്വത്തുക്കൾ വിട്ടയക്കാൻ അമേരിക്ക ധാരണയിലെത്തിയതായി റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡിൽ നടന്ന സുപ്രധാനമായ സാങ്കേതിക ചർച്ചകൾ വിജയകരമായി പൂർത്തിയായതായും 60 ദിവസത്തിനകം അന്തിമ കരാറിലെത്താനുള്ള റോഡ്‌മാപ്പിന് ഇരുരാജ്യങ്ങളും അംഗീകാരം നൽകിയതായും മധ്യസ്ഥത വഹിച്ച ഖത്തറും പാകിസ്താനും അറിയിച്ചു. ജൂൺ 17ന് ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിന്റെ തുടർച്ചയായിട്ടാണ് ഈ പുതിയ നീക്കങ്ങൾ. കരാറിന്റെ ഭാഗമായി ഇറാന് കൈമാറുന്ന തുക പൂർണമായും അമേരിക്കയിൽ നിന്ന് ഭക്ഷ്യധാന്യങ്ങളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും വാങ്ങാൻ മാത്രമേ ഉപയോഗിക്കാവൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
ഇതോടൊപ്പം അന്തിമ കരാറിന്റെ ഭാഗമായി അന്താരാഷ്ട്ര ആയുധ പരിശോധകർക്ക് ഇറാൻ അനുമതി നൽകുമെന്നും ട്രംപ് അവകാശപ്പെട്ടു. വിട്ടുകിട്ടുന്ന പണം പശ്ചിമേഷ്യയിലെ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുന്നത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം.





























