തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എതിർ കക്ഷിയാക്കിയുള്ള ദുരിതാശ്വാസ നിധി ദുർവിനിയോഗക്കേസ് ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിടാനുള്ള രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ഇന്ന് റിവ്യു ഹർജി നൽകും. കേസിൽ ലോകായുക്തയുടെ ഫുൾ ബെഞ്ച് 12ന് വാദം കേൾക്കാനിരിക്കെയാണിത്. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചൂണ്ടിക്കാട്ടി 2018 സെപ്തംബറിൽ മുൻസിൻഡിക്കേറ്റംഗം ആർ.എസ്.ശശികുമാർ നൽകിയ ഹർജി, അന്ന് ലോകായുക്തയായിരുന്ന ജസ്റ്റിസ് പയസ്.സി.കുര്യാക്കോസ് അദ്ധ്യക്ഷനായ ഫുൾ ബെഞ്ച് വിശദമായ വാദം കേട്ട ശേഷമാണ് ഫയലിൽ സ്വീകരിച്ചത്.
പരാതിയിലെ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നും നിലനിൽക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു 2019 ജനുവരി 14ന് ഫുൾ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരാണ് ഹർജിയുടെ സാധുത പരിശോധിക്കാൻ രണ്ടംഗ ബഞ്ച് വീണ്ടും ഫുൾ ബെഞ്ചിന് വിട്ടത്. മൂന്നംഗ ഫുൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഇത്തരമൊരു വിധി പറയാൻ രണ്ടംഗ ബെഞ്ചിന് അധികാരമില്ലെന്ന് റിവ്യൂ ഹർജിയിൽ ചൂണ്ടിക്കാട്ടും. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് അന്വേഷിക്കാൻ അധികാരമുണ്ടോയെന്നും, പരാതിയിൽ കഴമ്പുണ്ടോയെന്നുമുള്ള സംശയത്തിലാണ് രണ്ടംഗ ബെഞ്ച് ഹർജി ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.





























