കൊല്ലം : ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോൾ പോലീസിനെ വെട്ടിച്ചുകടന്ന റിമാൻഡ് പ്രതിയെ പിങ്ക് പോലീസ് പിടികൂടി. പത്തനാപുരം എം.എൽ.എ. ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാരെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന പിടവൂർ കമുകുംചേരിയിൽ രതീഷ് കുമാർ (43) ആണ് പ്രിസൺ ഓഫീസറെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ ജയിലിൽനിന്ന് ചികിത്സയ്ക്കായി ഏഴുപ്രതികളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ജയിൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ജയിൽ ആംബുലൻസിലാണ് പ്രതികളെ എത്തിച്ചത്. ഇടതുകൈയുടെ പൊട്ടലിന് ചികിത്സയ്ക്കാണ് രതീഷ് കുമാറിനെ കൊണ്ടുവന്നത്. ഇയാളെ ഡോക്ടർ പരിശോധിച്ചശേഷം മറ്റു തടവുകരെ വിവിധ ഒ.പി.കളിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. ഈ സമയം പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ച് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.
ഉടൻതന്നെ സിറ്റി പരിധിയിലെ മുഴുവൻ പോലീസ് സേനയ്ക്കും പ്രതിയുടെ വിവരങ്ങൾ കൈമാറി തിരച്ചിൽ ഏകോപിപ്പിച്ചു. ചിന്നക്കട ആശ്രാമം റോഡിൽ പരിശോധന നടത്തുകയായിരുന്ന പിങ്ക് പോലീസിന്റെ മുന്നിലേക്കാണ് പ്രതി ഓടിയെത്തിയത്. തടഞ്ഞുനിർത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരെ തട്ടിമാറ്റി ഇയാൾ ഓടി. പ്രതിയുടെ പിന്നാലെ പാഞ്ഞ പിങ്ക് പോലീസ് സംഘത്തിനൊപ്പം ചിന്നക്കടയിലുണ്ടായിരുന്ന ദ്രുതകർമസേനാംഗങ്ങളും ചേർന്ന് പ്രതിയെ സാഹസികമായി പിടികൂടി.
പിങ്ക് പോലീസ് സംഘത്തിലെ എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ. വിദ്യ, ദ്രുതകർമസേനയിലെ സി.പി.ഒ. മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരേ തടവുചാടിയതിന് കൊല്ലം ഈസ്റ്റ് പോലീസ് കേസ് എടുത്ത് റിമാൻഡ് ചെയ്തു