ചെന്നൈ : തെരുവുകളുടെയും പാതകളുടെയും പേരിൽനിന്ന് ജാതിസൂചനകൾ നീക്കണമെന്ന സർക്കാർ ഉത്തരവുകളും കോടതിവിധികളും കർശനമായി നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. 2026-ൽപ്പോലും തെരുവുകൾക്ക് ജാതിപ്പേരു നിലനിൽക്കുന്നുവെന്നത് അതിശയമാണെന്ന് ജസ്റ്റിസ് എൻ. രമേഷ് പറഞ്ഞു. ഒരു ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, നാമക്കൽ ജില്ലയിൽനിന്നുള്ള ഒരു പ്രഥമവിവര റിപ്പോർട്ടിൽ പള്ളർ സ്ട്രീറ്റ് എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ജസ്റ്റിസ് രമേഷ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
റോഡുകൾക്കും തെരുവുകൾക്കും ജാതിപ്പേരു പാടില്ലെന്ന് 1978 മുതൽ തന്നെ കോടതികൾ നിർദ്ദേശിച്ചിട്ടുള്ളതാണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പല തവണ സർക്കാർ ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ട്. എന്നിട്ടും ഇത്തരം പേരുകൾ അവശേഷിക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവുകൾ അക്ഷരാർഥത്തിൽത്തന്നെ നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.






























