മാവേലിക്കര : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ മാവേലിക്കര ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിനു വടക്കുള്ള വലിയകുളത്തിന്റെയും കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെയും നവീകരണം നടപ്പായില്ല. 1.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി മേയ് മാസത്തിനു മുൻപ് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എം.എസ്. അരുൺകുമാർ എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിലാണ് രണ്ടു കുളങ്ങളുടെയും നവീകരണത്തിന് തുകയനുവദിച്ചിരുന്നത്. വലിയകുളത്തിന്റെ നവീകരണം രണ്ടുപ്രാവശ്യം ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കുവാൻ കരാറുകാർ ആരും എത്താതിരുന്നതാണ് തടസ്സമായത്.
കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെ നവീകരണം ആദ്യം ടെൻഡർ ചെയ്തപ്പോൾ എടുക്കാൻ ആരുമുണ്ടായിരുന്നില്ല. രണ്ടാമത് ടെൻഡർ ചെയ്തപ്പോൾ ഒരു കരാറുകാരൻ പങ്കെടുത്തു. ഒരാൾമാത്രം പങ്കെടുത്ത ടെൻഡർ ആയതിനാൽ ചെറുകിട ജലസേചനവകുപ്പ് ഉന്നതാധികൃതരുടെ അനുമതിക്കായി ഫയൽ അയച്ചിരിക്കുകയാണ്. അനുമതി ലഭ്യമായിവരുമ്പോഴേക്കും കാലവർഷം എത്തുമെന്നതിനാൽ നവീകരണപ്രവൃത്തികൾ ഇനിയും വൈകാനാണു സാധ്യത.





























