പത്തനംതിട്ട : ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്ക് നവീകരണ നടപടികൾക്ക് തുടക്കമായി. ഇതിനു ടെൻഡർ വിളിച്ചു. 17 വര്‍ഷം മുമ്പ് നിര്‍മിച്ച ബി ആന്‍ഡ് സി ബ്ലോക്ക് തകർച്ചയിലായതോടെയാണ് നവീകരണം. ഒരോ നിലയായി നവീകരിക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചത്. ബി ആന്‍ഡ് സി ബ്ലോക്കിലെ വിവിധ ചികിത്സാവിഭാഗങ്ങൾ കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന നടപടികൾക്കും തുടക്കമായി. ബ്ലോക്കിന്റെ മുകൾനിലയിലുള്ള ആശുപത്രി ഉപകരണങ്ങള്‍ താഴേക്ക് മാറ്റാനും കരാറായി. 30 ലക്ഷം രൂപ ഇതിന് എൻ.എച്ച്.എം ഫണ്ടിൽ നിന്ന് അനുവദിച്ചു.
നിര്‍മാണം പൂര്‍ത്തിയായി അധികം കഴിയുംമുമ്പ് കെട്ടിടത്തിൽ ചോര്‍ച്ചയുണ്ടായി. ഏറ്റവുമൊടുവില്‍ ചോര്‍ച്ച അസഹ്യമാകുകയും വാര്‍ഡുകള്‍ പ്രവര്‍ത്തിക്കാന്‍ തന്നെ ബുദ്ധിമുട്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നവീകരിക്കാൻ തീരുമാനിച്ചത്. ലിഫ്റ്റ് പ്രവര്‍ത്തിക്കുമ്പോള്‍ കെട്ടിടം കുലുങ്ങുന്നതായും കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്നതായും പരാതിയുണ്ടായിരുന്നു. പുതിയ ഒ.പി ബ്ലോക്കിനായി ആശുപത്രി അങ്കണത്തിൽ പൈലിങ് ജോലികള്‍ ആരംഭിച്ചതോടെ ബ്ലോക്കിന്റെ സ്ഥിതി കൂടുതല്‍ ശോചനീയമായി. നിലവിലെ ആശുപത്രി സംവിധാനങ്ങള്‍ പ്രധാനമായും ഈ കെട്ടിടത്തിലാണ്. ഇവയെല്ലാം കോന്നിയിലേക്ക് മാറ്റുന്നതോടെ ജനറൽ ആശുപത്രിയിൽ ഒ.പി മാത്രമാകും പ്രവർത്തിക്കുക.






























