കണ്ണൂർ: ഗോവിന്ദചാമിയുടെ ജയിൽ ചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ വൻ സുരക്ഷ വീഴ്ച്ചയെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോർട്ട്. സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചിരുന്നില്ല. ആറ് മാസമായി ഇലക്ട്രിക് ഫെൻസിങ് പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തൽ. ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്കും ശുപാർശ. ഗോവിന്ദചാമിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോ എന്നതിൽ അന്വേഷണം വേണമെന്നും ജയിൽ മേധാവിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവിറങ്ങി.
നാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. സംസ്ഥാന പോലീസ്, ജയിൽ മേധാവിമാരും,ആഭ്യന്തര സെക്രട്ടറിയും,വിവിധ ജയിലുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.ജയിലുകളിൽ പരിശോധന കർശനമാക്കാനുള്ള നിർദ്ദേശം ഇന്നലെത്തന്നെ ആഭ്യന്തര വകുപ്പ് നൽകിയിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥർക്കെതിര നടപടിയെടുത്തെങ്കിലും അതിൽ ഒതുങ്ങാൻ സാധ്യതയില്ലെന്നാണ് സൂചന.





























