തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും പൂർണ്ണ സജ്ജമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. വിഷയം വിലയിരുത്തുന്നതിനും അടിയന്തര നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി പ്രിൻസിപ്പൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ അടിയന്തര അവലോകന യോഗം ചേർന്നു. ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിലുടനീളം ദുരന്തനിവാരണ പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമായി ഏകോപിപ്പിച്ചുവരികയാണ്.
മഴക്കെടുതികൾ കാര്യക്ഷമമായി നേരിടുന്നതിന് മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി ചുമതലപ്പെടുത്താനും പ്രിൻസിപ്പൽ ഡയറക്ടർ നിർദ്ദേശം നൽകി. വാർഡ് തലത്തിലുള്ള ദുരന്തനിവാരണ സമിതികളും എമർജൻസി റെസ്‌പോൺസ് ടീമുകളും സജീവമാക്കി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിരന്തര നിരീക്ഷണം ഉറപ്പാക്കുന്നതാണ്.



























