അടൂർ : ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയർത്തുന്നതിന് കാർഡിയോളജി വിഭാഗം ഉൾപ്പെടെ ആരംഭിക്കുന്നത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിൽ നിന്നും സർക്കാർ റിപ്പോർട്ട് തേടി. ഡി.എച്ച്.എസാണ് ഡി.എം.ഒ ഓഫീസ് വഴി റിപ്പോർട്ട് അവശ്യപ്പെട്ടത്. കാർഡിയോളജി വിഭാഗം, ന്യൂറോ സർജറി, നെഫ്രോവിഭാഗം എന്നിവ ആരംഭിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. എക്കൊ, റ്റി.എം.റ്റി ഉൾപ്പടെ സംവിധാനമുള്ള കാത്ത് ലാബ് ആരംഭിക്കാനാവശ്യമായ ക്രമീകരണങ്ങൾ എന്തൊക്കെയെന്ന് കാട്ടി ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ ഡി.എച്ച്.എസിന് റിപ്പോർട്ട് നൽകി.
വർഷങ്ങൾക്ക് മുമ്പ് ഇവിടെ ട്രോമാകെയർ യൂണിറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നിവർ ഇല്ലാത്തതിനാൽ അപകടത്തിൽ പരിക്കേറ്റ് വരുന്ന കേസുകൾ മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്. പുതിയ സംവിധാനം വരുന്നതോടെ അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് അടിയന്തിര ആധുനിക ചികിത്സ ഇവിടെ ലഭ്യമാക്കാൻ കഴിയും. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി ഉൾപ്പടെയുളള ചികിത്സയ്ക്കായി കൂടുതൽ തുകനൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. കൂടാതെ ജില്ലയിൽ ഏറ്റവുംകൂടുതൽ ശസ്ത്രക്രിയ നടക്കുന്ന സർക്കാർ ആശുപത്രിയുമാണിത്. ഹൃദയ സംബന്ധമായ ചികിത്സതേടി നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. കാർഡിയോളജി വിഭാഗവും കാർഡിയോളജിസ്റ്റിനെയും നിയമിച്ചാൽ നിരവധി സാധാരണക്കാർക്ക് അത് വലിയ അനുഗ്രഹമാകും.





























