ചെന്നൈ : മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടക്കുന്നതായി പൊലീസ് വിരട്ടൽ. കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കൈക്കൂലി ആവശ്യം. എടിഎമ്മിലേക്ക് ഭർത്താവ് പോയതിന് പിന്നാലെ പാർലർ ജീവനക്കാരിയെ യുവതിയുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത പോലീസുകാരൻ ഒടുവിൽ പിടിയിൽ. കാക്കിക്കുള്ളിലെ ക്രിമിനൽ ആണെന്ന് നേരത്തെ തന്നെ തെളിയിച്ച കുപ്രസിദ്ധ പോലീസുകാരനാണ് അറസ്റ്റിലായിട്ടുള്ളത്. ചെന്നൈയിൽ മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം തിരുച്ചിറപ്പള്ളി സ്വദേശിയായ കോൺസ്റ്റബിൾ ബാവുഷ ആണ് അറസ്റ്റിലായത്. ഇയാൾ നേരത്തെയും പലതവണ സസ്പെൻഷനിലായിട്ടുണ്ട്.
സസ്പെൻഷൻ കാലം കഴിഞ്ഞ് തിരിച്ചെത്തും മുൻപായിരുന്നു ചെന്നൈ വിരുഗമ്പാക്കത്തെ മസാജ് പാർലർ ജീവനക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ അതിക്രമം നടത്തിയത്. ഈ മാസം 17ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടരുകയായിരുന്നു. യുവതിയുടെ വീട്ടിലേക്ക് ഇടിച്ചുകയറിയ ഇയാൾ മസാജ് പാർലറിന്ർറെ മറവിൽ പെൺവാണിഭം നടക്കുന്നുണ്ടെന്നും യുവതിയെയും ഭർത്താവിനെയും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. വെറുതെ വിടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
യുവതിയുടെ ബാഗിൽ നിന്ന് എടിഎം കാർഡ് എടുത്തതിന് ശേഷം ഭർത്താവിനോട് പണം എടുത്തുകൊണ്ടുവരാനും പോലീസുകാരൻ നിർദ്ദേശിച്ചു. ഭർത്താവ് പുറത്തുപോയതിന് പിന്നാലെ യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പോലീസുകാരൻ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന 50,000 രൂപയും ഇയാൾ തട്ടിയെടുത്തു. ഭർത്താവ് തിരികെയെത്തിയപ്പോൾ പഴ്സിൽ നിന്ന് 15000 രൂപയും പിടിച്ചുപറിച്ചാണ് പോലീസുകാരൻ വീടിന് പുറത്തേക്ക് പോയി. വിരുഗമ്പാക്കത്തെ വനിതാ പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാളെ തിരുവാൻമിയൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2017ൽ സർവ്വീസിൽ പ്രവേശിച്ചതിന് ശേഷം 2 കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ക്രിമിനൽ നടപടികളിൽ ഏർപ്പെട്ടതിന് കഴിഞ്ഞ ജൂൺ മുതൽ സ്സപെൻഷനിലുമാണ് ഇയാൾ.





























