വാഷിംഗ്ടൺ: ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി 13 ദിവസം ആക്രമണം നടത്തിയ ശേഷം, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച അനുമതി നൽകിയില്ലെന്ന് ഒരു മാധ്യമ റിപ്പോർട്ടിനെ ഉദ്ധരിച്ച് വിവരങ്ങൾ പുറത്തുവന്നു. പ്രധാന പോരാട്ടത്തിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കരുതപ്പെടുന്നു. ഇറാനുമായി നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിൽ ട്രംപ് വ്യക്തമാക്കി. ഇറാൻ കൂടുതൽ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും, കരാറിലെത്തുന്നതാണ് കൂടുതൽ ബുദ്ധിപരമായ തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഒമാൻ സംഘം ടെഹ്റാനിലെത്തി ചർച്ചകൾ നടത്തിവരികയാണ്. ഈ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഈ ആഴ്ച തന്നെ ഒരു കരാർ ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ ഇസ്രായേൽ ആക്രമണം വ്യാപിപ്പിക്കുന്നത് അമേരിക്ക തടഞ്ഞതായും വിവരമുണ്ട്. എന്നാൽ, ഇറാനെതിരായ സൈനിക നടപടികളിൽ പങ്കാളിയായിട്ടുണ്ടെന്ന വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് കുവൈത്ത് പൂർണ്ണമായും തള്ളി. സംഘർഷത്തിൽ അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയ്ക്ക് പിന്തുണ തുടർന്നാൽ ബ്രിട്ടനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെങ്കടലിൽ പുതിയ പോർമുഖം തുറക്കുമ്പോഴും, ഇറാനുമേൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാണ് അമേരിക്ക നയതന്ത്ര ചർച്ചകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.





























