ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. ജന്തർ മന്ദറിലെ സമരവേദിയിൽ പ്രസംഗിക്കവെയാണ്, ഇന്ത്യയിലെ പരമോന്നത ന്യായാധിപന്റെ വിവാദ പരാമർശത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ദീപ്കെ ഈ പ്രതികരണം നടത്തിയത്. “ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് തിരികെ വരില്ലായിരുന്നു, ഈ വലിയ പ്രസ്ഥാനം ആരംഭിക്കുമായിരുന്നുമില്ല, അണികളെ അഭിസംബോധന ചെയ്തുകൊണ്ട് അഭിജിത്ത് ദീപ്കെ പറഞ്ഞു.
മേയ് 15-ന് മുതിർന്ന അഭിഭാഷകരുടെ പദവിയുമായി ബന്ധപ്പെട്ട ഒരു സുപ്രീം കോടതി വിചാരണയ്ക്കിടെ, തൊഴിലില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണെന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചതാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. എന്നാൽ പിന്നീട് താൻ വ്യാജ നിയമ ബിരുദമുള്ളവരെ ഉദ്ദേശിച്ചാണ് സംസാരിച്ചതെന്നും മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.





























