പിസ: 50 ലക്ഷം വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ നിറഞ്ഞ ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിമിംഗല ശ്മശാനം കണ്ടെത്തി ഗവേഷകർ. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് കിഴക്കൻ ഭാഗത്താണ് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തിയത്. ചത്തു വീഴുന്ന തിമിംഗലങ്ങളുടെ അവശിഷ്ടങ്ങൾ സാധാരണയായി സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് നാല് കിലോമീറ്ററിൽ താഴെ ആഴത്തിലാണ് കണ്ടെത്താറുള്ളത്. എന്നാൽ പുതുതായി കണ്ടെത്തിയ ഈ സമുദ്ര ശ്മശാനം ഏഴ് കിലോമീറ്ററിലധികം ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ഇത് കടലിന്റെ അടിത്തട്ടിൽ നൂറുകണക്കിന് മൈലുകൾ നീളത്തിൽ വ്യാപിച്ചുകിടക്കുന്നുവെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.
ഈ അത്യഗാധമായ സമുദ്രമേഖലകളിൽ ഇപ്പോഴും ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന തിമിംഗലങ്ങളുടെ ശരീര അവശിഷ്ടങ്ങൾ ധാരാളമായി ഉണ്ടെന്നും അവയെ ആശ്രയിച്ച് വലിയൊരു ജീവലോകം തന്നെ അവിടെ വളരുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. ഇതുവരെ ആരും പര്യവേക്ഷണം നടത്താത്ത ഇത്തരം വിചിത്രമായ പാരിസ്ഥിതിക സാഹചര്യങ്ങളിലും ശാസ്ത്രത്തിന് ഇതുവരെ തിരിച്ചറിയാൻ കഴിയാത്ത വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങൾ വസിക്കുന്നുണ്ടെന്നാണ് ഇറ്റലിയിലെ പിസ സർവകലാശാലയിലെ ഗവേഷകനായ ഡോ ജിയോവാനി ബിയാനുച്ചി വ്യക്തമാക്കുന്നത്. പ്രകാശത്തിന്റെ പൂർണ്ണമായ അസാന്നിധ്യത്തിലും അതിശക്തമായ മർദ്ദത്തിലും പോലും ജീവന് എങ്ങനെ അതിജീവിക്കാനും പരിണമിക്കാനും സാധിക്കുമെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു.





























