ലക്നോ: യുപി യിൽ സ്വവർഗരതിയെ എതിർത്ത പിതാവിനെ യുവാവ് ഇരുമ്പ് കമ്പികൊണ്ട് അടിച്ചു കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. തെളിവ് നശിപ്പിക്കാനായി യുവാവ് മൃതദേഹ അവശിഷ്ടങ്ങൾ ഒരു പെട്ടിക്കുള്ളിലാക്കി ഉപേക്ഷിച്ചിരുന്നു. എന്നാൽ, മേയ് നാലിന് അയേര വില്ലേജ് മേഖലയിലെ ഒരു റോഡിന് സമീപത്തു നിന്നും ലഭിച്ച പെട്ടിയിൽ പാതി കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്ന് ടീമുകൾ രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. മൃതദേഹത്തോട് സാമ്യമുള്ള ആളെ കാണാതായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടരന്വേഷണം മകനായ അജിത്തിലേക്ക് എത്തുകയുമായിരുന്നു.
മറ്റൊരു യുവാവായ കൃഷ്ണയുമായുള്ള ബന്ധത്തെച്ചൊല്ലി അച്ഛൻ മോഹൻലാൽ ശർമയുമായി അജിത്ത് പതിവായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പിതാവിനെ കൊല്ലാൻ അജിത് തന്റെ സുഹൃത്തായ ദീപക്കുമായി ഗൂഢാലോചന നടത്തി. മേയ് ഒന്നിന് രാത്രി അജിത്തും മറ്റ് രണ്ടുപേരും ചേർന്ന് പിതാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കുകയായിരുന്നു.





























