വടശേരിക്കര : മൂന്ന് മാസമായി തുടരുന്ന കാട്ടാന ഭീതിയിലാണ് വടശേരിക്കര വനാതിര്‍ത്തി നിവാസികള്‍. ഓണത്തിനും അവരുടെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ശനിയാഴ്ച വൈകിട്ട് 7 മണിയോടെ എത്തിയ 2 ആനകളെ നിവാസികള്‍ ബഹളമുണ്ടാക്കി കാട് കയറ്റി വിടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ ആനകള്‍ വീണ്ടും കൃഷിയിടങ്ങലെത്തി വിളകള്‍ നശിപ്പിക്കുകയായിരുന്നു. കൂറ്റൻ തെങ്ങ് പിഴുതെടുക്കുകയും വാഴകള്‍ നശിപ്പിക്കുകയും ചെയ്തു.
പതാലിൽ പി.ടി.ഗോപാലകൃഷ്ണൻ നായരുടെ 4 മൂട് റബറും ആഞ്ഞിലിയും ആന പിഴുതു തള്ളി. കല്ലാറിനക്കരെ കലശിക്കുഴി സമീപത്തെ പിഐപി നീർപ്പാലത്തിനു സമീപത്തേക്കും ആനകളെത്തിയിരുന്നു. കല്ലാറ് നീന്തിക്കടന്നാണ് മറുകരയെത്തി പറത്താനത്ത് സതീഷിന്‍റെ തെങ്ങ് പിഴുതിട്ടത്. പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്ന അരീക്കക്കാവ്, മരുതിമൂട്, പേഴുംപാറ, ബൗണ്ടറി, ചെമ്പരത്തിമൂട്, താമരപ്പള്ളിൽ എസ്റ്റേറ്റ്, മിച്ചഭൂമി കോളനി എന്നിവിടങ്ങളിലെല്ലാം കാട്ടാനകളെത്തുന്നു.
ഒറ്റയ്ക്കും കൂട്ടായുമായിട്ടാണ് ആനകളുടെ വിളയാട്ടം. കാർഷിക വിളകൾ നശിപ്പിക്കുകയും വീടുകൾക്കും നാശം നേരിട്ടു. വനം വകുപ്പ് വേണ്ട രീതിയില്‍ നിലപാടുകള്‍ എടുക്കാത്തത് നിവാസികള്‍കളുടെ ജീവനെത്തന്നെ ബാധിച്ചിരിക്കുകയാണ്.