കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ കടബാധ്യതയെ തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ സന്ധ്യയുടെ കടം പൂര്‍ണമായും അടച്ചുതീര്‍ത്ത് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. എട്ട് ലക്ഷം രൂപയെന്നത് മണപ്പുറം ഫിനാന്‍സ് നാല് ലക്ഷമായി കുറച്ചുനല്‍കി. എംഎ യൂസഫ് അലിയും മണപ്പുറം ഫിനാന്‍സ് എം ഡി വിപി നന്ദകുമാറും തമ്മില്‍ സംസാരിച്ചാണ് തുക കുറക്കുന്ന കാര്യം ധാരണയായത്. സ്ഥിരനിക്ഷേപമായി പത്ത് ലക്ഷം രൂപ ലുലു ഗ്രൂപ്പ് ഇന്നലെ സന്ധ്യക്ക് നല്‍കിയിരുന്നു. ധനകാര്യസ്ഥാപനത്തില്‍ നിന്ന് വീടിന്‍റെ രേഖകകള്‍ ഉടന്‍ സന്ധ്യക്ക് കൈമാറും. യൂസഫ് അലി വിളിച്ചിരുന്നുവെന്നും എല്ലാത്തിനും നന്ദിയെന്നും സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങളാണ് സന്ധ്യയുടെ ദുരന്തം പുറത്ത് കൊണ്ടുവന്നത്. ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയ്ക്കും രണ്ട് മക്കൾക്കുമാണ് ദുരവസ്ഥ ഉണ്ടായത്. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. 2 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങൾ പോലും ഇവർക്ക് എടുക്കാൻ കഴിഞ്ഞില്ല. വാര്‍ത്ത വന്നതോടെ പറവൂർ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടു.
മണപ്പുറം ഫിനാൻസിൽ അടയ്‍ക്കേണ്ടിയിരുന്ന 8 ലക്ഷം രൂപയുടെ ബാങ്ക് ലോൺ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഏറ്റെടുത്തു. ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റർ സ്വരാജ് നേരിട്ടെത്തി ഇന്നലെ രാത്രി തന്നെ ചെക്ക് സന്ധ്യക്ക് കൈമാറി. കൂടാതെ ഫിക്സണ്ട് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യയ്ക്ക് നൽകി. സന്ധ്യയുടെ അക്കൗണ്ടിലേക്ക് വലുതും ചെറുതുമായ തുകകൾ സുമനസ്സുകൾ നൽകുന്നുണ്ട്. സങ്കീര്‍ണമായ മണിക്കൂറുകള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെ സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു.