ഗോവ : കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗോവയിൽ പൊതുസമ്മേളനങ്ങൾക്ക് നിയന്ത്രണം. തെരഞ്ഞെടുപ്പ് നടക്കുന്ന തീരദേശ സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നിയന്ത്രണങ്ങൾ ജനുവരി 26 വരെ തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അനുസരിച്ച് കൂടുതൽ തീരുമാനം എടുക്കുമെന്നും സാവന്ത് കൂട്ടിച്ചേർത്തു.
ഔട്ട്ഡോർ വേദിയിൽ സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടിപ്പിക്കാം. ഇൻഡോർ വേദികളിൽ 100 പേർക്ക് മാത്രമാണ് അനുമതി. ചന്തകൾ, പൊതുയോഗങ്ങൾ, രാഷ്ട്രീയ യോഗങ്ങൾ, ബീച്ചുകൾ മുതലായവയിൽ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഗോവയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം ഗോവയിൽ ഇന്നലെ 1432 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,295 സാമ്പിളുകളാണ് പരിശോധിച്ചത്.