ചുങ്കപ്പാറ : യുദ്ധഭൂമിയിൽ നിന്നും തിരിച്ചെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് ചുങ്കപ്പാറ മേലേ മണ്ണിൽ വീട്ടിൽ അൽഫോൻസ് തോമസ്. യുക്രെയ്ൻ ലീവീ വ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷമെഡിക്കൽ വിദ്യാർഥിയായിരുന്ന അൽഫോൻ തോമസ് വെള്ളിയാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. യുദ്ധത്തിന് മുൻപ് നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തിരുന്നതാണ്. മാർച്ച് മൂന്നിനായിരുന്നു വിമാനം. എല്ലാം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ആദ്യം രണ്ട് അലാറം മുഴങ്ങിയപ്പോൾ തന്നെ അപകട സൂചന മനസ്സിലായതോടെ എല്ലാവരും കിട്ടിയതുമായി ഓടി രക്ഷപ്പെട്ട് ബങ്കറുകളിൽ കഴിയുകയായിരുന്നു.
ആറ് ഡിഗ്രിയായിരുന്നു താപനിലയും മാറ്റി ഉടുക്കാൻ വസ്ത്രങ്ങളുമില്ല. എങ്ങനെയും അതിർത്തിയിൽ എത്തുകയായിരുന്നു ലക്ഷ്യം 40 കിലോമീറ്റർ ബസിലും 35 കിലോമീറ്റർ നടന്നുമാണ് അവസാനം പോളണ്ടിന്റെയും യുക്രയിന്റെയും അതിർത്തിയായ ഷെഹിനിൽ എത്തിപ്പെട്ടത്. ഇവിടെ ലഭിച്ച താമസ സ്ഥലത്തു നിന്നും ഇറക്കി വിട്ടു. മൂന്ന് ദിവസം 12 കിലോമീറ്റർ ദൂരം കൊടും തണുപ്പിൽ നടക്കേണ്ടി വന്നു. 18 മണിക്കൂർ ക്യൂനിന്നതിന് ശേഷമാണ് അതിർത്തി കടത്തിവിട്ടതും. യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ട് ആയുധം നൽകുകയും ചെയ്തു.
ദുരന്ത ഭൂമിയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നത് ഇന്ത്യാക്കാർക്കാന്നെന്നും ഇന്ത്യൻ എംബസിയുടെ ഇടപെടൽ വൈകിയെന്നും അൽഫോൻസ് തോമസ് പറഞ്ഞു. മലയാളി അസോസിയേഷൻ ഇടപെട്ടതാണ് ഏറെ സഹായകമായതും. പോളണ്ടിൽ വന്നാണ് വസ്ത്രങ്ങൾ വാങ്ങിയതും മറ്റും. സുരക്ഷിതമായി നാട്ടിൽ എത്താന്‍ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ട് പിതാവ് തോമസ് അൽഫോൻസും, മാതാവ് ബിൻസി തോമസും പറഞ്ഞു. സഹോദരൻ ക്രിസ്തോസും സഹോദരി ഐറിൻ തോമസും സഹോദരനെ കണ്ട സന്തോഷത്തിലാണ്.





























