ഇടുക്കി : എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ അനധികൃത വീട് നിർമ്മാണം റവന്യൂ വകുപ്പ് തടഞ്ഞു. ഇത് സംബന്ധിച്ച് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. നിര്‍മ്മാണത്തെക്കുറിച്ചും ഭൂമിയുടെ പട്ടയത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. അനുമതിയില്ലാതെ എംഎല്‍എ വീടിന്റെ രണ്ടാംനില പണിതതാണ് റവന്യു വകുപ്പ് തടഞ്ഞത്. എംഎല്‍എയുടെ വീട് നിര്‍മ്മാണത്തിനെപ്പറ്റിയുള്ള പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദേവികുളം സബ്കളക്ടര്‍ മൂന്നാര്‍ വില്ലേജ് ഓഫീസറെ നിയോഗിച്ചിരുന്നു.
മൂന്നാര്‍ ഇക്കാ നഗറിലാണ് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ വീട്. ഈ വീടിന് മുകളില്‍ രണ്ടാംനിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. മൂന്നാറില്‍ ഏത് നിര്‍മ്മാണത്തിനും റവന്യൂ വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. സമാന രീതിയില്‍ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ച് നീക്കിയിരുന്നു. ടൗണിന്റെ ഹൃദയഭാഗത്താണ് എംഎല്‍എയുടെ വീട്. ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ലെന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷം ആരോപിച്ചു. കെ.എസ്.ഇ.ബിയുടെ ഭൂമി കയ്യേറിയാണ് എസ്. രാജേന്ദ്രന്‍ വീട് നിര്‍മിച്ചതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും മഴയില്‍ ചോര്‍ച്ച ഒഴിവാക്കാന്‍ വീടിന് മുകളില്‍ ഷീറ്റ് മേയാനാണ് നിര്‍മ്മാണമെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം.
ഇടതുപക്ഷ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനുമുമ്പ് എങ്ങനെയും പണി പൂര്‍ത്തീകരിക്കുവാനായിരുന്നു രാജേന്ദ്രന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.