തിരുവനന്തപുരം : റവന്യൂവകുപ്പിൽ ഓൺലൈൻ പൊതുസ്ഥലംമാറ്റ നടപടികൾ പൂർത്തിയാകാത്തതിനെത്തുടർന്ന് സീനിയർ ക്ലാർക്കുമുതൽ ഡെപ്യൂട്ടി തഹസിൽദാർവരെയുള്ള നൂറോളം ജീവനക്കാർ അർഹമായ സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിച്ചു. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ബന്ധിപ്പിച്ചുള്ള നടപടിക്രമം നിലച്ചതാണ് തിരിച്ചടിയായത്. 2026 ജനുവരിയിലാണ് സീനിയർ ക്ലാർക്കുമുതൽ തഹസിൽദാർവരെയുള്ള ജീവനക്കാരുടെ ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിന് ലാൻഡ് റവന്യൂ കമ്മിഷണർ അപേക്ഷ ക്ഷണിച്ചത്. ഏഴുമാസമായിട്ടും അന്തിമ ഉത്തരവു പുറത്തിറക്കിയിട്ടില്ല.
ഇതോടെ സീനിയർ ക്ലാർക്ക്, വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റമാണ് മുടങ്ങിയത്. അർഹതയുള്ള സ്ഥാനക്കയറ്റം കിട്ടാതെ ഇത്രയുംപേർ വിരമിക്കുന്നത് അപൂർവമാണ്. ഒരുമാസം മുൻപാണ് സ്ഥലംമാറ്റ കരടുപട്ടിക പ്രസിദ്ധീകരിച്ചത്. പരാതികൾ കേട്ട് അന്തിമ പട്ടികയാണ് വരാതിരിക്കുന്നത്. വില്ലേജ് അസിസ്റ്റന്റുമാരുടെ സ്ഥലംമാറ്റ നടപടികളും വിവാദത്തിലാണ്. ഇവരുടെ സ്ഥാനക്കയറ്റം ഓൺലൈനിലേ നടത്താവൂവെന്ന് കോടതി ഉത്തരവുണ്ടെങ്കിലും നടപടികളായിട്ടില്ല. ഓൺലൈനിലൂടെയല്ലാതെ നടത്തിയ സ്ഥലംമാറ്റങ്ങൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു.
ഓൺലൈൻ സ്ഥലംമാറ്റ ഉത്തരവുകൾ സമയബന്ധിതമായി ഇറക്കാതെ ചട്ടവിരുദ്ധമായി ജീവനക്കാരെ തലങ്ങുംവിലങ്ങും സ്ഥലം മാറ്റുന്നതായി കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹരിദാസ് ഇറവങ്കര ആരോപിച്ചു. തിരഞ്ഞെടുപ്പും ഭരണമാറ്റവുമാണ് നടപടിക്രമങ്ങളിൽ കാലതാമസമുണ്ടാക്കിയതെന്നാണ് സർക്കാർ വിശദീകരണം.






























