ചെന്നൈ : ടി വി കെ അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയതിന് പിന്നാലെ എ ഐ എ ഡി എം കെയിൽ പൊട്ടിത്തെറിയും കലാപവും. മുൻ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമിക്കെതിരെ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തി. ഇ പി എസിന്റെ നേതൃത്വത്തിൽ പാർട്ടി നേരിട്ട തുടർച്ചയായ തോൽവികൾ ചൂണ്ടിക്കാട്ടി മുൻ മന്ത്രി എസ് പി വേലുമണി ഉൾപ്പെടെയുള്ളവർ ഇ പി എസിന്റെ രാജി ആവശ്യപ്പെട്ടു. ഇ പി എസിന്റെ നേതൃത്വത്തിന് കീഴിൽ പാർട്ടിക്ക് പതിനൊന്ന് തോൽവികൾ ഉണ്ടായെന്നും നേതൃത്വം പൂർണ്ണ പരാജയമാണെന്നുമാണ് വിമർശനം.
തെരഞ്ഞെടുപ്പിൽ പണം കൃത്യമായി വിനിയോഗിച്ചില്ലെന്നും വലിയ സഖ്യം രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി നേതാക്കൾ ഇ പി എസിനെതിരെ നേതാക്കൾ കുറ്റപത്രവും പുറത്തിറക്കി. പരാജയത്തിന് കാരണം നേതൃത്വത്തിന്റെ കഴിവുകേടാണെന്നും അതിനാൽ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പളനിസ്വാമി ഒഴിയണമെന്നും വേലുമണി ആവശ്യപ്പെട്ടു. ഇതോടെ എ ഐ എ ഡി എം കെയിൽ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.





























