പത്തനംതിട്ട: നിയമങ്ങൾ സംരക്ഷിക്കാൻ വിവരാവകാശ നിയമത്തിന് കഴിയുമെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജ് എം.ആർ ഹരിഹരൻ നായർ. കേരള ജനവേദിയുടെ നേതൃത്വത്തിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിൽ വിവരാവകാശ നിയമത്തിന്റെ പങ്ക് എത്രമാത്രം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം നിലവിൽ വന്നതിനു മുൻപ് ആരെയെങ്കിലും കാണാതായാൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം കാണാതായ ആളിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം വിവരം ചോദിച്ചാൽ 24 മണിക്കൂറിനകം മറുപടി കിട്ടും.
ചികിത്സാ സഹായത്തിനു വേണ്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയാൽ വിവരാവകാശ നിയമം നിലവിൽ വരുന്നതിനു മുൻപ് നിയമസഭയിൽ ഏതെങ്കിലും എം.എൽ.എ സബ്മിഷൻ വെയ്ക്കണമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ എത്ര രൂപ അനുവദിച്ചിട്ടുണ്ട് എന്ന വിവരം വരെ പൗരന് ലഭിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. അലങ്കാർ അഷറഫ്, ശശികുമാർ തുരുത്തിയിൽ, റെജി മലയാലപ്പുഴ, സതീഷ്, മഞ്ജു, ഷൈജ, ശ്യാമ, ആര്യ എന്നിവർ പ്രസംഗിച്ചു.





























