ഡൽഹി: പാർലമെന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുന്നതിനിടെ പുതിയ പാർലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് താരതമ്യം ചെയ്യുന്ന ചിത്രവുമായി ആർ.ജെ.ഡി. ട്വിറ്ററിലൂടെയാണ് വിമർശനം. പുതിയ പാർലമെന്റിന്റേയും ശവപ്പെട്ടിയുടേയും ചിത്രങ്ങൾ പങ്കുവെച്ച് ഇതെന്താണെന്നാണ് ആർ.ജെ.ഡി ചോദിക്കുന്നത്. അതേസമയം, ജനാധിപത്യത്തിന്റെ നാശത്തെ പ്രതീകവൽക്കരിച്ചാണ് പാർലമെന്റിനൊപ്പം ശവപ്പെട്ടിയുടേയും ചിത്രം പങ്കുവെച്ചതെന്ന് ആർ.ജെ.ഡി നേതാവ് ശക്തി സിങ് യാദവ് പറഞ്ഞു. രാജ്യത്തെ ജനാധിപത്യം ശവപ്പെട്ടിയിൽ അടക്കം ചെയ്യപ്പെട്ടുവെന്നും ഇത് അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വീറ്റിന് പിന്നാലെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. പാർലമെന്റ് കെട്ടിടത്തെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്തവർക്കെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ നിങ്ങളെ ജനങ്ങൾ ഈ ശവപ്പെട്ടിയിൽ അടക്കുമെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. ഇന്ന് രാവിലെ പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. പൂജാകർമ്മങ്ങൾക്ക് ശേഷം പാർലമെന്റിലെ ലോക്സഭ സ്പീക്കറുടെ ചേംബറിൽ ചെങ്കോൽ സ്ഥാപിച്ചാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് പാർലമെന്റിലെ ഫലകം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി നിർമാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുകയും ചെയ്തിരുന്നു.





























