തിരുവനന്തപുരം : മന്ത്രിസ്ഥാനത്തിനു പുറമേ ലോക്സഭാ സീറ്റും നൽകാത്തതിൽ പ്രതിഷേധിച്ച് ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കാനുള്ള തീരുമാനത്തിൽ നിന്നു രാഷ്ട്രീയ ജനതാദൾ (ആർജെഡി) പിൻമാറി. പാർട്ടി പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. കടുത്ത നടപടികളിലേക്കു നീങ്ങരുതെന്നും പാർട്ടിയുടെ ആവശ്യങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്താമെന്നും കൺവീനർ അറിയിച്ചു.
തുടർന്നും ഇത്തരം അവഗണന ഉണ്ടാകരുതെന്ന് ശ്രേയാംസ് കുമാർ മുന്നണി കൺവീനറോട് പറഞ്ഞു. ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ 20നു ചേരുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനിക്കുമെന്ന് സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് അറിയിച്ചു. മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ വന്നപ്പോൾ ലോക്സഭാ സീറ്റിൽ പരിഗണിക്കാമെന്ന് മുന്നണി ഉറപ്പു നൽകിയിരുന്നു എന്നാണ് ആർജെഡി ഭാരവാഹികൾ വ്യക്തമാക്കുന്നു.





























