കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോന്നി നഗര മധ്യത്തിൽ രൂപപെട്ട കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു. കോന്നി സെൻട്രൽ ജംഗ്ഷനിൽ ആണ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴി രൂപ പെട്ടിരിക്കുന്നത്. കോന്നി തണ്ണിത്തോട് റോഡിനെയും ചന്ദനപ്പള്ളി റോഡിനെയും പുനലൂർ മൂവാറ്റുപുഴ പാതയെയും ബന്ധിപ്പിക്കുന്ന മധ്യ ഭാഗത്താണ് കുഴിയുള്ളത്. ഇതിനാൽ വാഹനങ്ങൾ ഈ കുഴിയിൽ വീഴുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്.
കോന്നി സെൻട്രൽ ജംഗ്ഷൻ കഴിഞ്ഞുള്ള ഭാഗം കഴിഞ്ഞ് പത്തനംതിട്ടയിലേക്ക് പോകുന്ന റോഡ് ടാർ ചെയ്തിരിക്കുന്നതിനാൽ ഇവിടെ നിന്നും വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴി ശ്രദ്ധിക്കാതെ അപകടത്തിൽ പെടുന്നതിനും സാധ്യത ഏറെയാണ്. യാത്രക്കാർ അടുത്ത് എത്തിയതിനു ശേഷമാണ് റോഡിലെ കുഴി ആളുകളുടെ ശ്രദ്ധയിൽ പെടുക. ഇതിനാൽ ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുക. നഗരത്തിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പെട്ടന്ന് കേടാകുന്നതിനും സാധ്യത ഏറെയാണ്.
നഗരത്തിൽ സവാരി നടത്തുന്ന ഓട്ടോ റിക്ഷകളെയും മന്ദഗതിയിൽ ഉള്ള റോഡ് നിർമ്മാണം സാരമായി ബാധിക്കുന്നുണ്ട്. ഓട്ടോ ഓടി ലഭിക്കുന്ന വരുമാനം വാഹനങ്ങൾ നന്നാക്കാൻ മാത്രമാണ് ഉപകരിക്കുന്നത് എന്നും ഓട്ടോ റിക്ഷ ഡ്രൈവർമാർ പറയുന്നു. മാത്രമല്ല കോന്നി സെൻട്രൽ ജംഗ്ഷനിൽ കലുങ്ക് നിർമ്മാണത്തിന്റെ ഭാഗമായി റോഡ് കുഴിച്ചിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിച്ചിട്ടില്ല. ഇത് മൂലം വലിയ ഗതാഗത കുരുക്കാണ് കോന്നിയിൽ അനുഭവപ്പെടുന്നത്.
മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ നിരവധി വാഹനങ്ങൾ ആണ് ദിവസേന അകപ്പെടുന്നത്. കൂടാതെ വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും എങ്ങും എത്തുന്നില്ല. രാത്രയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ കോന്നിയിലെ ഗതാഗത കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാം എന്ന നടപടിയും നിർമ്മാണ കമ്പനി സ്വീകരിക്കുന്നിലെന്നും ആക്ഷേപമുണ്ട്. കൂടാതെ നഗരത്തിൽ ഉയരുന്ന പൊടിപടലങ്ങളും ജനങ്ങളെ വലക്കുന്നു.































