അടൂർ: അടൂർ – തുമ്പമൺ റൂട്ടിൽ മാമ്മൂട് ജംഗ്ഷന് ശേഷം കുരണ്ടിക്കലായിൽ പടിയിൽ (പഴയ ഷാപ്പ് പടി ) യാത്രാ തടസ്സം സൃഷ്ടിച്ച് റോഡ് പണിക്കായുള്ള മരാമത്തു സാധനങ്ങൾ റോഡിൽ നിക്ഷേപിച്ച് ഏകദേശം മൂന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കരാറുകാർ സാധനങ്ങൾ ഉപയോഗിക്കുകയോ യാത്രാ തടസ്സം വരാതെ സുരക്ഷിതമായി ക്രമീകരിക്കുകയോ ചെയ്യാതെ അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. സ്കൂൾ സമയങ്ങളിൽ ക്രമാതീതമായി സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ യാത്ര ചെയ്യുന്ന ഒരു റോഡ് ആണ് ആനന്ദപ്പള്ളി – തുമ്പമൺ റോഡ്. വാഹനങ്ങൾ കടന്നുപോകാൻ സാധിക്കാതെ റോഡിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റിലിൽ വാഹനങ്ങൾ കയറി റോഡിൽ ചിതറിയതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ സുരക്ഷിതമായി പോകുവാൻ കഴിയാത്ത അവസ്ഥയാണ്.
ഏകദേശം നൂറ്റമ്പത് മീറ്ററോളം വിസ്ത്രീതിയിൽ റോഡിന്റെ മധ്യഭാഗം വരെ കയ്യേറിയാണ് മെറ്റിൽ ചിപ്സും ടാറും ഉൾപ്പടെ ഉള്ള സാധനങ്ങൾ മാസങ്ങളായി കരാറുകാരൻ റോഡിൽ നിക്ഷേപിച്ചിരിക്കുന്നത്. അനുദിനം ഉണ്ടാകുന്ന ക്രമാതീതമായ വാഹനാപകടങ്ങൾ ഉണ്ടാകുന്ന ഈ അവസരങ്ങളിൽ മാർഗതടസ്സം സൃഷ്ടിച്ച് കരാറുകാരൻ കാണിക്കുന്ന നിരുത്തരവാദപരമായ ഈ സമീപനം ബദ്ധപ്പെട്ട അധികാരികളോ പന്തളം തെക്കേക്കര പഞ്ചായത്ത് അധികാരികളോ, പോലീസോ, മോട്ടോർ വാഹന ഉദ്യോഗസ്ഥരോ നാളിതുവരെ ആയി ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നതാണ് വാസ്തവം. എത്രയും പെട്ടന്ന് സമയബന്ധിതമായി കരാറുകാരന്റെ ഈ കൃത്യ വിലോപത്തിൽ ബന്ധപ്പെട്ടവർ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.





























