റാന്നി: കലുങ്കിന്റെ അറ്റകുറ്റപ്പണിപ്പണിയുമായി ബന്ധപ്പെട്ട് നിര്‍ത്തിവെച്ചിരുന്ന ഗതാഗതം പുനസ്ഥാപിച്ചു. അത്തിക്കയം – കുടമുരുട്ടി റോഡിലെ കലുങ്കിന്റെ നിർമ്മാണം ഒരു വശം പൂര്‍ത്തിയാക്കിയ ശേഷമാണ് വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങിയത്. ഇതേ തുടര്‍ന്ന് രണ്ടര മാസക്കാലമായി കുടമുരുട്ടി – കൊച്ചുകുളം മേഖലയിലെ ജനങ്ങൾക്ക് മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. പെരുനാട് – പെരുന്തേനരുവി റോഡിനും അറയ്ക്കമൺ – ചുട്ടിപ്പാറ റോഡിനും സമീപത്തായി രണ്ടര മാസമായി കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴി വലിയ വാഹനങ്ങൾ കടത്തി വിടുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
ബസ് സർവീസ് ആരംഭിച്ചതോടെ തോണിക്കടവ് കുടമുരുട്ടി കൊച്ചുകുളം നിവാസികൾക്ക് ആശ്വാസമായി. ദിവസവും 100 മുതൽ 200 രൂപവരെ ഓട്ടോ കൂലി നൽകിയാണ് പലരും വീടുകളിൽ എത്തിരുന്നത്. സ്കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത്. കലുങ്കിന്റെ ഒരുഭാഗം പൊളിച്ച ശേഷം കോൺക്രീറ്റ് ചെയ്തിരുന്നു. അതിന്റെ ഇരുവശങ്ങളും പാറ മക്കിട്ട് ഉറപ്പിച്ച ശേഷം വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷം സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇതുവഴി കടത്തിവിടുകയും ചെയ്തിരുന്നു.





























