റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന് രാഹുൽ ഗാന്ധിയുടെ കത്ത്. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായവും നിയമാനുസൃത്യമാണെന്നും അവർ പ്രതിഷേധിക്കുന്നത് സമാധാനപരവുമാണെന്ന് ഓഗസ്ത് 14ന് എഴുതിയ കത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി. കത്തിന്റെ പൂർണരൂപം പുറത്തുവന്നിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട തൂണുകളിൽ ഒന്ന്. അതിനാൽ ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഞങ്ങൾ എല്ലാം പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് രാഹുൽ കത്തിൽ പറഞ്ഞു.
വിദ്യാർഥികളുമായി ചർച്ചകൾ ആരംഭിച്ച ഝാർഖണ്ഡ് സർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. വിദ്യാർഥികൾ ഉന്നയിച്ച ഒട്ടുമിക്ക ആവശ്യങ്ങളിലും സർക്കാരുമായി ധാരണയായിട്ടുണ്ട്. എന്നാലും പ്രതിഷേധം തുടരുകയാണ്. ചിലർ അനിശ്ചിതകാല നിരാഹാരത്തിലാണ്. അതിനാൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന് രാഹുൽ കത്തിൽ നിർദേശിച്ചു. ഇന്ത്യയുടെ ഭാവിയാണ് യുവാക്കളെന്നും പ്രതിസന്ധി ഘട്ടത്തിൽ പിന്തുണ നൽകാനുള്ള കടമ തങ്ങൾക്കുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അതേസമയം രാഹുൽ നൽകിയ ഉപദേശം സ്വീകരിച്ചില്ലെങ്കിൽ ഝാർഖണ്ഡ് മുക്തിമോർച്ച നയിക്കുന്ന സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്ന് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
പിന്തുണ വാഗ്ദാനം ചെയ്‌തെങ്കിലും ഉറച്ച നടപടിയൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ നാല് തവണയായി സംസ്ഥാനം ഭരിക്കുന്ന ഹേമന്ത് സോറൻ രാജിവെക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. ഓഗസ്ത് 20ന് സോറന്റെ വസതിക്ക് മുന്നിൽ പ്രകടനം നടത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.































