തിരുവനന്തപുരം : പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്ന പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമാകും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിര്‍വഹിക്കും. മാസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ ജയസൂര്യയും പങ്കെടുക്കും.
ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാര്‍, കരാറുകാരുടെ ഫോണ്‍ നമ്പര്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഫോണ്‍ നമ്പര്‍ എന്നിവ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കാലാവധി അവസാനിക്കാത്ത റോഡുകളില്‍ അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിവരം അറിയിക്കാനാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.
ഡിസംബർ ഒന്നാം തീയതി വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കിയതിനൊപ്പമാണ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. എൻജിനീയർമാരുടെ ആത്മവിശ്വാസം തകർക്കുന്ന ഉത്തരവായതിനാലാണ് വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന ഉത്തരവ് റദ്ദാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് അന്ന് അറിയിച്ചിരുന്നു. 2017ൽ സമാനമായ ഉത്തരവുണ്ടെന്നും ട്രാൻസ്ഫർ അപേക്ഷ പോലുള്ള കാര്യങ്ങൾ വകുപ്പു മേധാവി വഴിയേ പാടുള്ളുവെന്നും പുതിയ ഉത്തരവിൽ കൂട്ടി ചേർത്തിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി മഴ മാറുന്നതോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു,
റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാൽ കരാറുകാരന്‍റെ ജോലി തീരില്ല. പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോൺട്രാക്ട് നൽകാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും. ജല അതോറിറ്റി റോഡുകൾ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി. ഉടൻതന്നെ യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണും.
ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുടിവെള്ള പദ്ധതിക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ ജല അതോറിറ്റി പിന്നീട് നന്നാക്കുന്നില്ലെന്നും അദ്ദേഹം നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പരാതി.